സെക്രട്ടേറിയറ്റില്‍ ബയോമെട്രിക് പഞ്ചിംഗ് നിര്‍ബന്ധമാക്കി
തിരുവനന്തപുരം: 2018 ജനുവരി ഒന്നു മുതല്‍ സെക്രട്ടേറിയറ്റില്‍ ബയോമെട്രിക് പഞ്ചിംഗ് വഴി ഹാജര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സർക്കാർ ഉത്തരവ്. പഞ്ചിംഗ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ജനുവരി മുതൽ ശന്പളം ലഭിക്കൂവെന്നും പൊതുഭരണ വകുപ്പ് ഉത്തരവിട്ടു.
എല്ലാ ജീവനക്കാരും തിരിച്ചറിയില്‍ കാര്‍ഡ് പുറമേ കാണുംവിധം ധരിക്കണമെന്നും ഡിസംബർ പതിനഞ്ചിന് മുൻപ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചു.
ശമ്പളവിതരണ സോഫ്റ്റ്വെയറായ സ്പാർക്കുമായി ഹാജർ ബന്ധിപ്പിക്കും. ഇതുവഴി ഔദ്യോഗിക കാര്യങ്ങൾക്കു മറ്റ് ഓഫിസുകളിൽ പോകുന്ന ജീവനക്കാർക്ക് അവിടെയും ഹാജർ രേഖപ്പെടുത്താൻ കഴിയും. 5,250 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്താൻ ട്രഷറി വകുപ്പും തീരുമാനിച്ചിട്ടുണ്ട്.