ബിഹാറിൽ വീടിനു തീപിടിച്ച് നാലു പേർ വെന്തുമരിച്ചു
സമസ്തിപുർ: ബിഹാറിലെ സമസ്തിപുരിൽ വീടിനു തീപിടിച്ച് രണ്ടു സ്ത്രീകളടക്കം നാലു പേർ വെന്തുമരിച്ചു. ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ഘോഷ് ലെയ്ൻ മേഖലയിലാണ് ദാരുണസംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.
സംഭവം നടക്കുമ്പോൾ അടുത്തൊരു വിവാഹത്തിൽ പങ്കെടുക്കാനായി പോയതായിരുന്നു വീട്ടുകാർ. വിവരം അറിഞ്ഞ ഉടൻ ഇവർ ഓടിയെത്തി വീട്ടിനകത്തെ വിലപിടിപ്പുള്ള സാധനങ്ങൾ എടുക്കാനായി തുനിഞ്ഞു. എന്നാൽ, ആളിക്കത്തിയ തീയിൽ നിന്ന് പുറത്തുകടക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.
മോട്ടോർ സൈക്കിൾ സ്പെയർപാർട്സ് കട നടത്തുന്ന വീട്ടുടമസ്ഥൻ സുനിൽകുമാർ എൻജിൻ ഓയിൽ വീടിനകത്ത് സൂക്ഷിച്ചിരുന്നതായും ഇതാവാം തീ കൂടുതൽ വേഗത്തിൽ ആളിപ്പടരാൻ ഇടയാക്കിയതെന്നും പോലീസിന്റെ നിഗമനം. സുനിൽകുമാറും സഹോദരനും കുടുംബത്തിലെ രണ്ടു സത്രീകളുമാണ് മരിച്ചത്.