Times Kerala

റോഹിംഗ്യന്‍ സ്ത്രീകളെ മ്യാന്‍മര്‍ സൈന്യം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് വെളിപ്പെടുത്തല്‍

 

ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ മ്യാന്‍മര്‍ സൈന്യം അതിക്രൂരമായ അതിക്രമങ്ങളാണ് നടത്തുന്നതെന്ന് വെളിപ്പെടുത്തല്‍. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും സൈനികര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് ആണ് വെളിപ്പെടുത്തിയിട്ടുള്ളത്.

റോഹിംഗ്യന്‍ അഭയാര്‍ഥികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി മ്യാന്‍മര്‍ സുരക്ഷാ സൈനികര്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും മറ്റു ക്രൂരതകളും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണെന്ന് അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കി. അതിക്രമങ്ങള്‍ക്ക് ഇരയായവരെയും ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാംഗങ്ങള്‍, ബംഗ്ലാദേശി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയും നേരില്‍ക്കണ്ട് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ബലാത്സംഗത്തിലൂടെയും മറ്റു ക്രൂരതകളിലൂടെയും വംശീയ ഉന്‍മൂലന നടപടിയാണ് റോഹിംഗ്യകള്‍ക്കെതിരെ മ്യാന്‍മാര്‍ സൈന്യം നടപ്പാക്കുന്നത്. നൂറുകണക്കിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംം ഈ അതിക്രമങ്ങള്‍മൂലം ഗുരുതരമായി പരിക്കേല്‍ക്കുകയും മാനസികനില തെറ്റുകയും ചെയ്തതായി ഹ്യൂമണ്‍ റൈറ്റ് വാച്ചിനുവേണ്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയ സ്‌കൈ വീലെര്‍ ചൂണ്ടിക്കാട്ടി.

പഠന സംഘം അഭിമുഖം നടത്തിയ 29 പേരില്‍ ഒരാളൊഴികെ ബാക്കി എല്ലാവരെയും രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി. ഇതില്‍ എട്ടുപേരെ അഞ്ചിലധികം പേര്‍ ചേര്‍ന്നാണ് കൂട്ടബലാത്സംഗം ചെയ്തത്. സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യുന്നതിനെ ചെറുത്ത പുരുഷന്‍മാരെയും പ്രായം ചെന്നവരെയും സൈന്യം ക്രൂരമായി വധിച്ചതായും ഇരകളില്‍ പലരും പറഞ്ഞു.

Related Topics

Share this story