കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ ബംഗ്ലാദേശ് പൗരന് മരണംവരെ തടവ്
കോൽക്കത്ത: പശ്ചിമബംഗാളിൽ എഴുപത്തിരണ്ടുകാരിയായ കന്യാസ്ത്രീയെ കോണ്‍വന്റിൽ കയറി മാനഭംഗപ്പെടുത്തിയ കേസിൽ ബംഗ്ലാദേശ് പൗരന് മരണംവരെ തടവ്. ആറു പ്രതികളിൽ നസ്റുൾ ഇസ്ലാം എന്ന നജുവിനെയാണ് അഡീഷണൽ സെഷൻസ് ജഡ്ജി കുങ്കും സിൻഹ മരണംവരെ തടവിനു വിധിച്ചത്. നജുവിനെ ഇതേവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.
മറ്റു പ്രതികൾക്കെതിരേയുള്ള കൂട്ടമാനഭംഗ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. ഇവർക്കെതിരായ ഗൂഡാലോചനാക്കുറ്റം ശരിവച്ച കോടതി നാലു പ്രതികളെ പത്തുവർഷം തടവിനു വിധിച്ചു. ഒരു പ്രതിക്ക് ഏഴുവർഷം തടവും വിധിച്ചു.
2015 മാർച്ച് 14നു നാദിയ ജില്ലയിലെ റാണാഘട്ട് പട്ടണത്തിലാണു സംഭവം. ജീസസ് ആൻഡ് മേരി കോണ്‍വന്റിലേക്ക് അതിക്രമിച്ചു കയറിയ സംഘം 12 ലക്ഷം രൂപ അപഹരിക്കുകയും വയോധികയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തുകയും ചെയ്തു.