ഗുണ്ടാ തലവൻ പ്ലാസ്റ്റിക് സർജറിക്കു വിധേയനാകുന്നതിനിടെ ഓപ്പറേഷൻ ടേബിളിൽ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: പ്രമുഖ ഗുണ്ടാ തലവൻ പ്ലാസ്റ്റിക് സർജറിക്കു വിധേയനാകുന്നതിനിടെ ഓപ്പറേഷൻ ടേബിളിൽ കൊല്ലപ്പെട്ടു. ജീസസ് എൽ കാലിംബ മാർട്ടിൻ എന്ന ഗുണ്ടാതലവനെയും മൂന്ന് അനുയായികളെയുമാണ് തിങ്കളാഴ്ച ഓപ്പറേഷൻ തിയറ്ററിലെത്തിയ അക്രമി വെടിവച്ചു കൊലപ്പെടുത്തിയതെന്ന് പുയേബ്ള സിറ്റി പോലീസ് അറിയിച്ചു.
മുഖത്തിന്റെയും കൈവിരൽ രേഖകളുടെയും അടയാളം മാറ്റുന്നതിനായാണ് ജീസസ് എൽ കാലിംബ ശസ്ത്രക്രിയയ്ക്കു വിധേയനായത്. ഇന്ധന മോഷണക്കേസിൽ പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയാണ് ജീസസ് എൽ കാലിംബ. പൈപ്പ്ലൈനുകളിലൂടെ വിതരണം ചെയ്യപ്പെടുന്ന ഡീസലും ഗ്യാസൊലൈനും മോഷ്ടിക്കുകയാണ് ഇവർ ചെയ്യുന്നത്. 2010നുശേഷം ഇയാൾ 240 കോടി ഡോളർ വില വരുന്ന ഇന്ധനം മോഷ്ടിച്ചിട്ടുണ്ടെന്നാണു പോലീസ് പറയുന്നത്.
ജീസസ് എൽ കാലിംബയുടെ സംഘത്തിൽതന്നെ അംഗമായ എൽ ഇർവിംഗാണ് കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് പറയുന്നത്. മയക്കുമരുന്ന് കള്ളക്കടത്തു കഴിഞ്ഞാൽ മെക്സിക്കോയിൽ നടക്കുന്ന കുറ്റകൃത്യങ്ങളിലൊന്നാണ് ഇന്ധന മോഷണം.