ലോകകപ്പിൽ മുത്തമിടുന്നത് സ്പെയിനോ ഇംഗ്ളണ്ടോ? ഇനി മണിക്കൂറുകൾ മാത്രം ബാക്കി
ലോകഫുട്ബോളിന്റെ കലാശപോരാട്ടത്തിനു ഇന്ന് കൊൽക്കത്തിയിൽ അരങ്ങുണരും. ആദ്യമായി ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പിൽ മുത്തമിടുന്നത് സ്പെയിനോ ഇംഗ്ളണ്ടോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ലോകം മുഴുവൻ കൊൽക്കത്തയിലെ സാൾട് ലേക് സ്റ്റേഡിയത്തിലെ വിസിലടിക്കായി കാത്തിരിപ്പാണ്.
അണ്ടർ 17 ഫുട്ബാളിൽ ഇതാദ്യമായാണ് യൂറോപ്യൻ ഫൈനലിന് കളമൊരുങ്ങുന്നത്. മുൻപ് നാല് തവണ സ്പെയിൻ ഫൈനലിറങ്ങിയിട്ടുണ്ടെങ്കിലും ഒരു തവണപോലും ലോകകപ്പ് സ്വന്തം നാട്ടിലേക്ക് കൊണ്ട് പോകാൻ അവർക്കായിട്ടില്ല. അതേസമയം, ഫുട്ബാളിന്റെ പിതാമഹന്മാരായ ഇംഗ്ലണ്ട് ഇതാദ്യമായാണ് ഫൈനലിലെത്തുന്നത്.
അവകാശ വാദങ്ങളൊന്നും ഉന്നയിക്കാനില്ലെങ്കിലും സ്പെയിനും ഇംഗ്ലണ്ടും ലോകഫുട്ബാളിൽ ശക്തരായ സാന്നിധ്യമാണ് . വ്യത്യസ്തമായ ശൈലിയിൽ പന്ത് തട്ടുന്ന ശകതരാണ് ഇരുടീമുകളും. പന്തിന്മേൽ മേധാവിത്വം നേടുന്ന പൊസഷൻ ഗെയിമിൽ അധിഷ്ഠിതമാണ് സ്പാനിഷ് ശൈലിയെങ്കിൽ മുനകൂർത്ത പ്രത്യാക്രമണങ്ങളും അടിയുറച്ച പ്രതിരോധവും കോർത്തിണക്കുന്ന സമതുലിതമായ ഗെയിമാണ് ഇംഗ്ലണ്ട് ഫലപ്രദമായി പയറ്റുന്നത്. ആദ്യമായി കപ്പ് തേടി ഇരു ടീമുകളും ഇറങ്ങുമ്പോൾ ഇന്ന് സാൾട് ലേക്കിലെ പച്ചപുൽ മൈതാനത്തിനു തീപിടിക്കുമെന്ന് ഉറപ്പ്.
മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള ബ്രസീൽ – മാലി പോരാട്ടവും ഇന്ന് നടക്കും.