Times Kerala

ബിപിസിഎല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 3.24 ഹെക്ടര്‍ അനുവദിച്ചു

 

തിരുവനന്തപുരം: നൈപുണ്യ വികസന കേന്ദ്രം സ്ഥാപിക്കുന്നതിന് ഭാരത് പെട്രോളിയം കോര്‍പറേഷന് 3.24 ഹെക്ടര്‍ ഭൂമി അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനം. ഏറ്റുമാനൂര്‍ ഐ.ടി.ഐയുടെ കൈവശമുളള 8.85 ഹെക്ടര്‍ ഭൂമിയില്‍നിന്നും 3.24 ഹെക്ടര്‍ മുപ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ പ്രയോജനപ്പെടുന്ന പദ്ധതിയെന്ന നിലയ്ക്കാണ് ബിപിസിഎല്ലിന്റെ അപേക്ഷ പരിഗണിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ആറ് പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കാനും മന്ത്രിസഭ യോഗം തീരുമാനമായി.

മറ്റ് മന്ത്രിസഭ തീരുമാനങ്ങള്‍
1. വടകര പൊലീസ് കണ്‍ട്രോള്‍ റൂമില്‍ 50 പൊലീസ് ഉദ്യോഗസ്ഥരുടെ തസ്തികകള്‍ സൃഷ്ടിക്കും.
2. മികച്ച കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുന്ന പദ്ധതി പ്രകാരം 2010 മുതല്‍ 2014 വരെയുളള വര്‍ഷങ്ങളിലേക്ക് നീക്കിവെച്ച ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് മൗണ്ടനീയറിംഗ്, കളരിപ്പയറ്റ് എന്നീ കായിക ഇനങ്ങളിലെ ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് മാന്വലായി അപേക്ഷ ക്ഷണിക്കും
3. കിന്‍ഫ്രയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട 29 കോണ്‍ട്രാക്റ്റ് ജീവനക്കാരെ നിലനിര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.
4. നിര്‍ത്തലാക്കിയ കോഴിക്കോട് വികസന അതോറിറ്റിയിലെ ജീവനക്കാര്‍ക്ക് ഒമ്പതാം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ നല്‍കും
5. പേഴ്സണല്‍ സ്റ്റാഫായി വിരമിച്ചവരുടെ അനന്തരാവകാശികള്‍ക്കുളള കുടുംബ പെന്‍ഷന്‍ കെ.എസ്.ആര്‍ ചട്ടങ്ങള്‍ക്കനുസൃതമായി പുതുക്കി നിശ്ചയിക്കും.
6. വ്യവസായ പരിശീലനവകുപ്പില്‍ ഐറ്റി സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിനായി ആറ് തസ്തികകള്‍ സൃഷ്ടിക്കും.
7. കേരളത്തിലെ മുന്‍ നാട്ടുരാജാക്കന്മാരുടെയും കുടുംബാംഗങ്ങളുടെയും ഫാമിലി ആന്‍റ് പൊളിറ്റിക്കല്‍ പെന്‍ഷന്‍ ഏകീകരിച്ച് 3000 രൂപയായി വര്‍ധിപ്പിക്കും
8. കേരള ബ്ലഡ് ബാങ്ക് സൊസൈറ്റിക്ക് തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജില്‍ 15.5 സെന്റ് ഭൂമി മുപ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും
9. കേരള ഫാമിങ് കോര്‍പറേഷന്‍ ഡയറക്റ്ററായിരുന്ന എല്‍. ഷിബുകുമാറിനെ വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനിയുടെ എം.ഡിയായി നിയമിച്ചു.
10. കാര്‍ഷിക കര്‍മസേനകള്‍, അഗ്രോ സര്‍വീസ് സെന്‍ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പ്രൊഫ. യു. ജയകുമാരനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു.
11. ശ്വാസകോശം, കണ്ണ്, തലച്ചോറ് എന്നീ അവയവങ്ങള്‍ക്ക് ഫംഗസ് രോഗം ബാധിച്ച് എറണാകുളം അമൃതാ ആശുപത്രിയില്‍ കഴിയുന്ന എസ്. ഐശ്വര്യ എന്ന കുട്ടിയുടെ ചികിത്സാ ചെലവിലേക്ക് 3,70,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും
12. തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, ഇടയാര്‍ എന്നീ സ്ഥലങ്ങളില്‍ 2013ല്‍ ഉണ്ടായ കലാപത്തില്‍ നാശനഷ്ടം സംഭവിച്ച കുഞ്ചുവിളാകത്ത് വീട്ടില്‍ വിജയന് 4.05 അഞ്ചുലക്ഷം രൂപയും പളളിവിളാകം പുരയിടത്തില്‍ ഹൃദയദാസന്‍, ബേബിദാസന്‍, ന്യൂകോളനിയില്‍ സിസ്റ്റസ് എന്നിവര്‍ക്ക് രണ്ടുലക്ഷം രൂപ വീതവും ധനസഹായം അനുവദിക്കും

Related Topics

Share this story