അനുഷ്കയുടെ ആകാരഭംഗിക്ക് അഞ്ചു കോടി
ബാഹുബലിക്കു ശേഷം ഭാഗ്മതി എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അനുഷ്ക ഷെട്ടി. ദീർഘകാലമായി ഈ ചിത്രത്തെക്കുറിച്ചു പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും, ഇതുവരെ ചിത്രം വെളിച്ചം കണ്ടിട്ടില്ല. അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിഎഫ്എക്സ് വർക്കുകൾ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തനങ്ങളാണ് ഭാഗ്മതിയെ ഇത്രയും വൈകിക്കുന്നതെന്നാണ് വാർത്തകൾ. മുംബൈ ആസ്ഥാനമായുള്ള ഒരു സ്റ്റുഡിയോയാണ് ഈ സിനിമയുടെ ഗ്രാഫിക്സ് ജോലികൾ കൈകാര്യം ചെയ്യുന്നത്. അനുഷ്കയുടെ മുഖവും ശരീരാകൃതിയും ഗ്രാഫിക്സിൽ കറക്റ്റ് ചെയ്യുന്നതിനാണ് ഇത്രയും സമയം ചെലവഴിക്കുന്നത്.
അമിതവണ്ണമുള്ള ഒരു കഥാപാത്രത്തെ സൈസ് സീറോ എന്ന സിനിമയിൽ അവതരിപ്പിച്ചതിനു ശേഷം അനുഷ്കയുടെ ശരീരം അത്ര ഫിറ്റ് അല്ലായിരുന്നു. അതുകൊണ്ടു തന്നെ ഭാഗ്മതിയുടെ പല രംഗങ്ങളിലും അനുഷ്കയ്ക്ക് അമിത വണ്ണമുള്ള പോലെ തോന്നിപ്പിച്ചു. ഡിജിറ്റൽ വിദ്യകൾ ഉപയോഗിച്ച് അനുഷ്കയുടെ ആകാരഭംഗി ശരിയാക്കാൻ അഞ്ച് കോടി രൂപയാണ് അണിയറ പ്രവർത്തകർ ചെലവഴിക്കുന്നത്. ക്വാളിറ്റിയുടെ കാര്യത്തിൽ എത്ര രൂപ ചെലവ് വന്നാലും വിട്ടുവീഴ്ച്ച വേണ്ടെന്നാണ് അണിയറ പ്രവർത്തകരുടെ നിലപാട്. തീരെ വണ്ണം കുറഞ്ഞ അനുഷ്കയെയാവും സിനിമയിൽ കാണാൻ കഴിയുക. 2018ലായിരിക്കും ചിത്ര തിയറ്ററുകളിൽ എത്തുക.