സഹോദരന്‍റെ ഭാര്യയുടെ പരാതി: യുവരാജ് സിംഗിനെതിരേ കേസ്
ചണ്ഡിഗഡ്: ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനും സഹോദരനും അമ്മയ്ക്കുമെതിരേ ഗാർഹിക പീഡനക്കുറ്റം ആരോപിച്ച് പരാതി. യുവരാജിന്‍റെ സഹോദരൻ സൊരാവർ സിംഗിന്‍റെ ഭാര്യയും ബിഗ് ബോസ് ടിവി ഷോ മത്സരാർഥിയുമായിരുന്ന അകാൻഷ ശർമയാണ് പരാതിക്കാരി. ഭർത്താവിന്‍റെ വീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് അകാൻഷ പരാതി നൽകിയിരിക്കുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പരാതി പ്രകാരം ഗുഡ്ഗാവ് പോലീസ് യുവരാജിനും മാതാവിനും സഹോദരനും നോട്ടീസ് അയച്ചു. പരാതി നൽകിയ കാര്യം അകാൻഷയുടെ അഭിഭാഷക സ്ഥിരീകരിച്ചിട്ടുണ്ട്.
ഭർത്താവും ഭർത്യമാതാവും ഗർഭിണിയാകാൻ തന്നെ നിർബന്ധിച്ചുവെന്നും സന്പത്തിന്‍റെ പേരിൽ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് അകാൻഷയുടെ പരാതി. തന്നെ ഇവർ പീഡിപ്പിക്കുന്നത് യുവരാജ് മൗനിയായി കണ്ടുനിന്നതിനാണ് അദ്ദേഹത്തിനെതിരേയും പരാതി നൽകിയിരിക്കുന്നത്.
യുവരാജിന്‍റെ ഇളയ സഹോദരനായ സൊരാവറും അകാൻഷയും തമ്മിലുള്ള വിവാഹം 2014-ലാണ് നടന്നത്. ബിഗ് ബോസ് ഷോ നാല് മാസം പൂർത്തിയായപ്പോൾ തന്‍റെ വിവാഹം ആണെന്ന് അറിയിച്ച് അകാൻഷ ഷോയിൽ നിന്ന് മടങ്ങുകയായിരുന്നു. പിന്നീട് ബന്ധത്തിൽ താളപ്പിഴകളുണ്ടായതിന്‍റെ പേരിൽ കഴിഞ്ഞ വർഷം അകാൻഷ വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു. വിവാഹമോചന കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.