Times Kerala

കോട്ടൂര്‍ ആന പരിപാലന കേന്ദ്രം വികസിപ്പിക്കാന്‍ നടപടി: മുഖ്യമന്ത്രി

 

ആനകളെ സൗകര്യപ്രദമായി പാര്‍പ്പിക്കാനും പരിപാലിക്കാനും കഴിയും വിധം കോട്ടൂര്‍ ആന പരിപാലന കേന്ദ്രം മികച്ച നിലവാരത്തില്‍ വികസിപ്പിക്കാനുളള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 105 കോടി രൂപ ചെലവിട്ട് രണ്ട് വര്‍ഷം കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. കോട്ടൂര്‍മേഖലയില്‍ വിനോദ സഞ്ചാരം വികസിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് വഴിവയ്ക്കും. കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തില്‍ വന്യജീവി വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. നാട്ടാനകളെ ഉടമകള്‍ ക്രൂരമായി ഉപദ്രവിക്കുന്ന പല സംഭവങ്ങളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ആനകളെ ബലമായി പിടിച്ചെടുത്ത് പാര്‍പ്പിക്കാനും മനുഷ്യര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന കാട്ടാനകളെ പിടികൂടി മെരുക്കാനും ഇവിടെ സൗകര്യം ഉറപ്പാക്കും.

വന്യജീവികളുടെയും ജൈവസമ്പത്തിന്റെയും സംരക്ഷണത്തിനുള്ള ബഹുമുഖ പരിപാടികളും ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ജനവാസമേഖലയിലേക്ക് വന്യജീവികള്‍ കടന്നുവന്നാല്‍ മുന്നറിയിപ്പ് നല്‍കാന്‍ എസ്.എം.എസ്. അലര്‍ട്ട് സംവിധാനം, ആനകളുടെ സഞ്ചാരദിശ മനസിലാക്കാന്‍ റേഡിയോ കോളറിംഗ്, വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് തടയാനുള്ള നടപടികള്‍, കാട്ടിനുള്ളില്‍ ചെക്ക്ഡാം നിര്‍മിച്ചും മറ്റും വന്യജീവികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കല്‍ തുടങ്ങിയവയെല്ലാം നടപ്പാക്കും.

ജനപങ്കാളിത്തത്തോടെയുള്ള ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. നമ്മുടെ ജൈവമണ്ഡലത്തില്‍ നിന്ന് ചിലയിനം ജീവികള്‍ അപ്രത്യക്ഷമാകുകയോ എണ്ണത്തില്‍ കുറവുവരികയോ ചെയ്യുന്നത് സംസ്ഥാനത്തിന്റെ ജൈവസമ്പന്നതയ്ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. കേരളത്തിന്റെ സമ്പന്നമായ ജൈവസമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒക്ടോബര്‍ രണ്ട് മുതല്‍ ഒരാഴ്ചക്കാലം നടന്ന വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ.എ.സമ്പത്ത് എം.പി. വിശിഷ്ടാതിഥി ആയിരുന്നു.കെ.എസ്. ശബരീനാഥ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, കവി ഏഴാച്ചേരി രാമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.എച്ച്.നാഗേഷ് പ്രഭു, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.എ.കെ.ഭരദ്വാജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related Topics

Share this story