ഭാര്യയെ കൊന്ന കേസിലെ പ്രതി അമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ
ജൊഹാനസ്ബർഗ്: ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന ഇന്ത്യൻ വംശജനായ കിക് ബോക്സർ അമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിൽ. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗ് പോലീസാണ് റമീസ് പട്ടേലിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
കുറച്ചുദിവസങ്ങൾക്കു മുന്പ് റമീസ് പട്ടേലിന്റെ അമ്മ മഹെജീൻ ബാനു പട്ടേൽ ആശുപത്രിയിൽ മരിച്ചിരുന്നു. നിർവാണയിലെ വീട്ടിൽ വെടിയേറ്റ നിലയിൽ കാണപ്പെട്ട ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 2015 ഏപ്രിലിൽ റമീസിന്റെ ഭാര്യ ഫാത്തിമ കൊല്ലപ്പെട്ട ശേഷം ഇവരുടെ കുട്ടികളെ നോക്കിയിരുന്നത് മഹെജീനായിരുന്നു.
കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല. വീട്ടിൽനിന്നു വസ്തുക്കളൊന്നും മോഷണം പോയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
മുന്പ് രണ്ടു കൊലപാതകകേസുകളുമായി ബന്ധപ്പെട്ടും റമീസിന്റെ പേര് ഉയർന്നുവന്നിട്ടുണ്ട്. ഒന്ന് ഒരു കൗമാരക്കാരന്റെയും മറ്റൊന്ന് ഒരു കുടിയേറ്റക്കാരന്റെയുമായിരുന്നു. ആദ്യത്തെ കേസിൽ റമീസിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു.