മുൻ തായ്ലൻഡ് പ്രധാനമന്ത്രി യിംഗ്ലക്ക് ഷിനവത്രയ്ക്ക് അഴിമതിക്കേസിൽ അഞ്ചുവർഷം തടവ്
ബാങ്കോക്ക്: മുൻ തായ്ലൻഡ് വനിതാ പ്രധാനമന്ത്രി യിംഗ്ലക്ക് ഷിനവത്രയ്ക്ക് അഴിമതിക്കേസിൽ കോടതി അഞ്ചുവർഷം തടവുശിക്ഷ വിധിച്ചു. യിംഗ്ലക്ക് കഴിഞ്ഞമാസം രാജ്യത്തുനിന്നു പലായനം ചെയ്തിരുന്നു. അവർ ഇപ്പോൾ ദുബായിയിലാണെന്നാണു റിപ്പോർട്ട്. പ്രവാസ ജീവിതം നയിക്കുന്ന കോടീശ്വരനായ മുൻ തായ് പ്രധാനമന്ത്രി താക്സിൻ ഷിനവത്രയുടെ സഹോദരിയാണ് യിംഗ്ലക്ക്.
2011ൽ പ്രധാനമന്ത്രി പദത്തിലെത്തിയ യിംഗ്ലക്കിനെ മൂന്നുവർഷത്തിനുശേഷം സൈന്യം അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു. കർഷകരിൽനിന്നു കന്പോളവിലയിലും കൂട്ടി നെല്ലു വാങ്ങി സംഭരിച്ചെന്ന കേസിലാണ് യിംഗ്ലക്കിനെ ഇപ്പോൾ കോടതി ശിക്ഷിച്ചത്.
പാർട്ടിക്ക് ഗ്രാമീണ കർഷകരുടെ പിന്തുണ ഉറപ്പാക്കാൻ രാഷ്ട്രീയലക്ഷ്യത്തോടെയാണ് സബ്സിഡി നൽകി നെല്ലു സംഭരിച്ചതെന്നും ഖജനാവിനു വൻനഷ്ടം വരുത്തിയ യിംഗ്ലക്ക് കൃത്യവിലോപം നടത്തിയിരിക്കുകയാണെന്നും അവരുടെ എതിരാളികൾ ആരോപിച്ചു.
ഇതേസമയം യിംഗ്ലക്ക് രാജ്യം വിട്ടത് സൈനിക നേതൃത്വത്തിന്റെ മൗനസമ്മതത്തോടെയാണെന്നു പറയപ്പെടുന്നു. യിംഗ്ലക്കിനെ ഒഴിവാക്കുന്നതോടെ അടുത്ത തെരഞ്ഞെടുപ്പിൽ ഫ്യൂ തായ് പാർട്ടിയുടെ ശക്തി കുറയുമെന്നാണ് സൈനിക നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.