അഗ്നിപർവതം പൊട്ടിത്തെറിച്ചേക്കുമെന്ന മുന്നറിയിപ്പ്; 35,000 പേരെ ഒഴിപ്പിച്ചു
Sep 25, 2017, 11:56 IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ ബാലിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് 35,000 പേരെ ഒഴിപ്പിച്ചു. കിഴക്കൻ ബാലിയിലെ മൗണ്ട് അഗംഗ് അഗ്നിപർവതമാണ് പൊട്ടിത്തെറി മുന്നറിയിപ്പുകൾ നൽകിയത്. അഗ്നിപർവതമുഖത്തിന്‍റെ 12 കിലോമീറ്റർ ചുറ്റളവിൽ ആളുകൾ എത്തുന്നതിന് വിലക്കുണ്ട്.
വിമാന സർവീസുകളെ ഇതുവരെ ഇത് ബാധിച്ചിട്ടില്ല. കിഴക്കൻ ബാലിയിലെ ഈ സജീവ അഗ്നിപർവതം ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ സജീവ അഗ്നിപർവതങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ-130 എണ്ണം. 1963നും 64നും ഇടയ്ക്ക് മൗണ്ട് അഗംഗ് പലതവണ പൊട്ടിത്തെറിച്ച് ആയിരത്തിലധികം പേർ മരിച്ചിരുന്നു.