കൊച്ചി: കോതമംഗലം സിഐക്കെതിരെ കടുത്ത കൊലവിളിയും ഭീഷണിയും മുഴക്കിയതിന് പിന്നാലെ, പോലീസിനെതിരെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ക്രിമിനൽക്കേസ് പ്രതി അർജുൻ ആയങ്കി (Arjun Ayanki Facebook post Kothamangalam CI). തന്നെയും സുഹൃത്തുക്കളെയും പോലീസ് ഉദ്യോഗസ്ഥൻ കള്ളക്കേസിൽ കുടുക്കിയതാണെന്നും ഇത് പച്ചയായ അധികാര ദുർവിനിയോഗമാണെന്നുമാണ് അർജുൻ ആയങ്കിയുടെ പുതിയ ആരോപണം. സംഭവത്തിൽ സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് നിവേദനം നൽകുമെന്നും പോലീസ് ഗുണ്ടായിസത്തിനെതിരെ മന്ത്രി കർശന നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്. പോലീസ് ചെയ്തത് കൈക്കൂലി വാങ്ങിയിട്ടുള്ള ക്വട്ടേഷൻ പ്രവർത്തനമാണെന്ന് സംശയിക്കുന്നതായും അർജുൻ ആരോപിക്കുന്നു.
ഇക്കഴിഞ്ഞ ജൂൺ ആറിനാണ് കോതമംഗലം സിഐക്കെതിരെ പരസ്യമായ ഭീഷണി മുഴക്കി അർജുൻ ആയങ്കി ആദ്യ കുറിപ്പിട്ടത്. കള്ളക്കേസിൽ കുടുക്കി ജയിലിലേക്കയച്ചതിന് പോലീസ് ഉദ്യോഗസ്ഥൻ അനുഭവിക്കുമെന്നും, ഒരുകാലത്തും വെറുതേവിടാതെ കായികപരമായി നേരിടുമെന്നുമായിരുന്നു ഭീഷണി. സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിക്കുറിപ്പിലുണ്ടായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ പ്രതി പരസ്യമായി രംഗത്തെത്തിയത് ഗൗരവത്തോടെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ കാണുന്നത്. പോലീസിനെതിരെ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിൽ കോതമംഗലം പോലീസ് അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാനുള്ള നിയമനടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
മേയ് മൂന്നിനാണ് കോതമംഗലം പുന്നേക്കാട് കരിയിലപ്പാറയിലെ ഹോംസ്‌റ്റേയിൽനിന്ന് അർജുൻ ആയങ്കി ഉൾപ്പെടെ ആറുപേരടങ്ങുന്ന ക്വട്ടേഷൻ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ അഴീക്കൽ സ്വദേശിയായ അർജുൻ ആയങ്കി(29)യ്ക്ക് പുറമേ ആദർശ് (29), പ്രണവ് (29), ധനീഷ് (39), അരുൺ (38), ടാൻസൺ (34) എന്നിവരാണ് പിടിയിലായിരുന്നത്. ഇവരിൽ നിന്ന് മൂന്ന് ആഡംബര കാറുകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിരുന്നു.
മേഖലയിൽ വലിയൊരു കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനായാണ് വൻ ക്രിമിനൽ പശ്ചാത്തലമുള്ള ഈ സംഘം ഹോംസ്‌റ്റേയിൽ ഒത്തുകൂടിയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. സംഘടിത കുറ്റകൃത്യം തടയുന്നതിനുള്ള കടുത്ത വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. അർജുൻ ആയങ്കിയുടെ പേരിൽ നേരത്തെ എട്ട് കേസുകളും, അരുണിന്റെ പേരിൽ 13 കേസുകളും, ആദർശിന് പത്ത് കേസുകളും ഉൾപ്പെടെ നാൽപ്പതിലേറെ ക്രിമിനൽ കേസുകൾ ഈ സംഘാംഗങ്ങൾക്കെതിരെ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
Story Summary: Criminal case accused Arjun Ayanki shared a new Facebook post targeting Kothamangalam CI, alleging that the police framed him and his gang in a fabricated case due to a paid quotation. He announced his plan to file a petition with Home Minister Ramesh Chennithala against the alleged police highhandedness. This follows his June 6 post threatening the CI, after which Kothamangalam police initiated moves to cancel his bail. Ayanki and five others were arrested on May 3 at a homestay for planning an organized crime.

