ന്യൂഡൽഹി : ഇറാൻ-ഇസ്രയേൽ സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ അത് ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്കും മാന്ദ്യത്തിനും കാരണമാകുമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. വാർത്താ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.(Hardeep Singh Puri Warns Of Global Depression Amid Middle East Conflict)
സംഘർഷം 2027 മാർച്ച് 31 വരെ നീണ്ടുനിന്നാൽ സ്ഥിതിഗതികൾ വളരെ ഗുരുതരമാവുകയും അത് ആഗോള മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് കൂടുതൽ കാലം അടഞ്ഞു കിടക്കുകയാണെങ്കിൽ ആഗോള ഇന്ധന വിതരണത്തെ അത് സാരമായി ബാധിക്കും. എന്നാൽ, ഇന്ത്യ നിലവിൽ സുരക്ഷിതമായ അവസ്ഥയിലാണെന്നും അദ്ദേഹം ആവർത്തിച്ചു.
ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, എൽപിജി എന്നിവയുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് 60 ദിവസത്തെ കരുതൽ ശേഖരമുണ്ടെന്നും, ഇത് രാജ്യത്തെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ നിലവിൽ പര്യാപ്തമാണെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ 12 വർഷത്തെ മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ ഊർജ്ജ മേഖലയിൽ ശ്രദ്ധേയമായ മാറ്റങ്ങളാണ് കൊണ്ടുവന്നതെന്ന് മന്ത്രി അവകാശപ്പെട്ടു. പ്രതിസന്ധി ഘട്ടങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തുകൊണ്ട് ഇന്ത്യ ഊർജ്ജ സുരക്ഷ ഉറപ്പാക്കി. ഉപഭോക്താക്കളെ സംരക്ഷിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ പ്രധാന മുൻഗണനയെന്നും, ഇന്ധന വില നിയന്ത്രണവിധേയമായി നിലനിർത്താൻ സർക്കാർ നിരന്തരം ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട അമേരിക്കൻ ഉപരോധങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് ആരും പറഞ്ഞിട്ടില്ലെന്ന് മന്ത്രി മറുപടി നൽകി. രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ ഉറവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary
Union Petroleum Minister Hardeep Singh Puri has warned that a prolonged conflict in the Middle East could trigger a global economic depression. However, he reassured that India remains energy-secure with a 60-day strategic reserve and continues to diversify its oil sourcing to maintain stable fuel prices despite global uncertainties.

