ന്യൂഡൽഹി: ലോക്സഭയിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കുന്നു. 1971-ലെ സെൻസസ് മാനദണ്ഡമാക്കിയുള്ള മണ്ഡല പുനർനിർണ്ണയത്തിനുള്ള നിർദ്ദേശം കേന്ദ്രം ഡിഎംകെയ്ക്ക് മുൻപാകെ വെച്ചു. വിഷയത്തിൽ സമവായമായാൽ വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ തന്നെ ബില്ല് അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.(Center Seeks DMK Support For Delimitation And Seat Expansion)
കോൺഗ്രസുമായുള്ള ഭിന്നതയിൽ നിൽക്കുന്ന ഡിഎംകെയെയും, പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് എൻഡിഎ അനുകൂല നിലപാടിലേക്ക് നീങ്ങുന്ന തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാരെയും കൂട്ടുപിടിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. വിമത തൃണമൂൽ എംപിമാരുമായി കേന്ദ്രം ഇതിനകം പ്രാഥമിക ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ട്. മണ്ഡല പുനർനിർണ്ണയം, വനിതാ സംവരണം എന്നിവയ്ക്ക് പുറമെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലും സഭയിൽ അവതരിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.
നേരത്തെ മണ്ഡല പുനർനിർണ്ണയ, വനിതാ സംവരണ ബില്ലുകൾ അവതരിപ്പിച്ചെങ്കിലും ലോക്സഭയിൽ പാസാക്കാൻ കഴിഞ്ഞിരുന്നില്ല. 528 അംഗങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ 298 പേർ മാത്രമാണ് അനുകൂലമായി വോട്ട് ചെയ്തത്. ഭരണഘടന ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം (352 വോട്ട്) ലഭിക്കാത്തതിനെത്തുടർന്ന് ബില്ല് പരാജയപ്പെടുകയായിരുന്നു. 230 അംഗങ്ങൾ ബില്ലിനെ എതിർത്തു.
ലോക്സഭയിൽ ഡിഎംകെയ്ക്ക് 22-ഉം തൃണമൂൽ കോൺഗ്രസിന് 28-ഉം എംപിമാരുണ്ട്. ഈ സഹകരണം ലഭിച്ചാൽ നിർണ്ണായകമായ ഈ ബില്ലുകൾ പാസാക്കാൻ ആവശ്യമായ ഭൂരിപക്ഷം മറികടക്കാൻ എൻഡിഎയ്ക്ക് സാധിക്കും. പ്രതിപക്ഷ നിരയിലെ അതൃപ്തി മുതലെടുത്ത് വലിയൊരു നിയമനിർമ്മാണത്തിന് വഴിയൊരുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
Story Summary
The central government is seeking DMK’s support for delimitation based on the 1971 census to increase Lok Sabha seats, aiming to pass key legislative agendas like the Women’s Reservation Bill and ‘One Nation, One Election.’ Capitalizing on opposition rifts, the government hopes to secure the required two-thirds majority by aligning with DMK and rebel Trinamool Congress MPs.

