വീടിനു ചുറ്റും ഉഗ്രവിഷമുള്ള പാമ്പുകൾ; ഭീതിയോടെ തള്ളിനീക്കിയത് 17 വർഷങ്ങൾ; ഒടുവിൽ വീട് പാമ്പുകൾക്ക് വിട്ടുകൊടുത്ത് ആ വീട്ടമ്മ പടിയിറങ്ങി.!
സുല്‍ത്താന്‍ബത്തേരി: കഷ്ടപ്പെട്ട് പണിത വീട്ടിൽ ഒരു രാത്രിപോലും സമാധാനത്തോടെ, പേടിക്കാതെ ഉറങ്ങാൻ കഴിയാത്ത അവസ്ഥയിൽ വീട് ഉപേക്ഷിച്ചു വീട്ടമ്മ. പാമ്പു കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച വയനാട് ജില്ലയിൽ നിന്ന് തന്നെയാണ് സംഭവം.ബത്തേരി സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമുള്ള സുനിതയാണ് വീട് ഉഗ്രവിഷമുള്ള പാമ്പുകള്‍ക്ക് വിട്ടുകൊടുക്കേണ്ട അവസ്ഥയിൽ എത്തിയത്.ഭര്‍ത്താവില്ലാതെ മകളുമായി ഭീതിയോടെ ജീവിക്കാനാകാത്തതിനാല്‍ വീട് വിട്ട് ബന്ധു വീട്ടിലേക്ക് മാറിയിരിക്കയാണ് സുനിത.
17വര്ഷം മുൻപാണ് സ്ഥലം വാങ്ങി സുനിത വീട് വച്ചത്. ഈ സ്ഥലത്ത് മുൻപ് വലിയ പാമ്പിന്‍ പുറ്റുകളായിരുന്നുവെന്നും അയല്‍ക്കാര്‍ പറഞ്ഞിരുന്നെന്നും സുനിത വ്യക്തമാക്കി. നിരന്തരം പാമ്പുകളെ കണ്ട് ശീലമായതോടെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകൾ പാമ്പുകളെ വാലില്‍ തൂക്കി കുപ്പിയിലാക്കാന്‍ വരെ പഠിച്ചതായി സുനിത പറയുന്നു.അതേസമയം, ഒരിക്കല്‍ പോലും കയറി വന്ന സര്‍പ്പങ്ങളെ കൊന്നിട്ടില്ലെന്നും സുനിത വ്യക്തമാക്കി.
പാമ്പു ശല്യംകാരണം അടുക്കളയും കുളിമുറിയും പൊളിച്ചു കളയേണ്ടി വരെ വന്നു. എന്നിട്ടും മാറ്റമില്ലാതെ വന്നതോടെയാണ് സുനിത വീട് ഉപേക്ഷിക്കാൻ തീരുമാനിച്ചത്.