ബന്ധുവിനൊപ്പം കിടക്ക പങ്കിടാൻ വീട്ടുകാരുടെ നിർബന്ധം; പെൺകുട്ടിയെ താൻ രക്ഷിച്ചെന്ന് പ്രമുഖ നടി
ചെന്നൈ: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് തടവില്‍ പാര്‍പ്പിച്ചുവെന്ന കേസില്‍ തമിഴ് നടി ഭുവനേശ്വരി ഹൈക്കോടതിയില്‍ ഹാജരായി. ശ്രീലങ്കന്‍ സ്വദേശിയാണ് നടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ പെണ്‍കുട്ടിയെക്കുറിച്ച് നടി പറയുന്നത് വ്യത്യസ്തമായ കാര്യങ്ങളാണ്. അവളെ ബന്ധു പീഡിപ്പിച്ചിരുന്നുവെന്നും രക്ഷപ്പെടാൻ തന്റെ പക്കലെത്തിയെന്നും ആണ് നടി പറയുന്നത്.
ഇരുപത്തിമൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ നടി തട്ടിക്കൊണ്ടുപോയി എന്നാണ് പരാതി. ശ്രീലങ്കന്‍ സ്വദേശി ആയ ചന്ദ്രകുമാര്‍ ആണ് നടിക്കെതിരെ കോടതിയെ സമീപിച്ചത്. മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് എട്ട് മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തന്റെ മകളെ ഭുവനേശ്വരി വളര്‍ത്തുമകന്‍ മിഥുന്‍ ശ്രീനിവാസനെ കൊണ്ട് വിവാഹം കഴിപ്പിച്ചു എന്നാണ് ചന്ദ്രകുമാര്‍ ആരോപിച്ചത്. എന്നാലിത് നടി നിഷേധിക്കുന്നു.
കോടതി നടിയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. താന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടില്ല എന്നാണ് നടി പറയുന്നു. അതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കോടതി നടിക്ക് കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്.തന്നെ ഈ കേസിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ് എന്നാണ് നടി ആരോപിക്കുന്നത്. താന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്നിട്ടില്ല. ഇതൊരു വ്യക്തിയുടെ പ്രശ്‌നമാണ് എന്ന് നടി പറയുന്നു.
ആ പെണ്‍കുട്ടി തന്റെ ബന്ധുവില്‍ നിന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അക്കാര്യം തന്നോട് പറയുകയും ചെയ്തു. എന്നാല്‍ അവളുടെ കുടുംബത്തില്‍ പ്രശ്‌നമുണ്ടാകാതിരിക്കാന്‍ താന്‍ ഇടപെട്ടില്ല.എന്നാല്‍ കഴിഞ്ഞ മാസം പ്രശ്‌നം വഷളാവുകയായിരുന്നു. വീട്ടുകാര്‍ അവളെ മര്‍ദിക്കുകയും ബന്ധുവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് ഭുവനേശ്വരി പറയുന്നു. തുടര്‍ന്ന് അവള്‍ തന്റെ അടുത്ത് സഹായത്തിന് എത്തി.
താന്‍ ഒരു സ്ത്രീയാണ്. ആ പെണ്‍കുട്ടിക്ക് അമ്മയെ പോലെയാണ്. അതുകൊണ്ടാണ് ആ പെണ്‍കുട്ടിയെ സഹായിച്ചത്. പെണ്‍കുട്ടി തനിക്കൊപ്പം സുരക്ഷിതയാണെന്ന് നടി പറയുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്കും പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കുമെന്നും നടി പറയുന്നു. പെണ്‍കുട്ടി തനിക്കൊപ്പമുള്ള വിവരം അവളുടെ വീട്ടുകാരെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. അവര്‍ വന്നെങ്കിലും പെണ്‍കുട്ടി പോകാന്‍ തയ്യാറായില്ല. വീട്ടിലേക്ക് പോയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നാണ് പെണ്‍കുട്ടി പറയുന്നതെന്നും നടി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.